ഓണക്കിറ്റിലെ ഏലയ്ക്ക സംഭരിച്ചതിലെ ക്രമക്കേടില്‍ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ .കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് കിറ്റില്‍ ഏലയ്ക്കാ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഏലയ്ക്ക സംഭരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും നല്‍കാന്‍ സപ്ലൈക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പര്‍ച്ചേസ് സുതാര്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ടെന്‍ഡറുകളില്‍ അടക്കം മാറ്റം വരുത്തുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
സപ്ലൈകോ ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് സപ്ലൈക്കോ അവഗണിച്ചതായാണ് ആരോപണം ഉയര്‍ന്നത്. ഏലക്കയുടെ സാമ്പിള്‍ സഹിതം നല്‍കിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചത്.

സപ്ലൈക്കോയ്ക്കെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയും പൂഴ്ത്തിയതായി ആരോപണമുണ്ട്. വര്‍ക്കല, വക്കം, പരവൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്ത ഏലയ്ക്ക ഗുണനിലവാരമില്ലാത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭക്ഷ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയത്. ഇതേ കാര്യം വ്യക്തമാക്കി വിജിലന്‍സിനും പരാതി പോയി. ഒരു സ്വകാര്യ ഏജന്‍സിയില്‍ നിന്ന് ഏലയ്ക്ക ഡിപ്പോ മാനേജര്‍മാര്‍ വാങ്ങുകയായിരുന്നുവെന്നും ഇത് ചെറിയ പായ്ക്കറ്റുകളിലാക്കി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏലയ്ക്കയ്ക്കൊപ്പം മറ്റു ചില വസ്തുക്കളും കൂട്ടിക്കലര്‍ത്തി വിതരണം ചെയ്തുവെന്നും ആരോപണം ഉന്നിച്ചിരുന്നു.
വിപണി വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് സപ്ലൈകോ ഏലയ്ക്കാ സംഭരിച്ചത്. കിലോയ്ക്ക് 1072 രൂപ വിപണിവിലയുള്ളപ്പോള്‍ 1700 രൂപയ്ക്കായിരുന്നു സംഭരണം. ഇതിലൂടെ സപ്ലൈകോയ്ക്ക് നഷ്ടപ്പെട്ടത് 10 കോടിയിലധികം രൂപയാണ്.













