ബെംഗളൂരിൽ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേർ അറസ്റ്റിൽ


ബെംഗളൂരു: ടെലഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൂക്ക് ടൗണില്‍ താമസിക്കുന്ന തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40), നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്.


സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയില്‍ ബെംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചാണ് ഇവർ പെൺവാണിഭം നടത്തി വന്നിരുന്നത് . തുര്‍ക്കിഷ് വനിതയാണ് സംഘത്തിലെ മുഖ്യ കണ്ണി. ഇവര്‍ 15 വര്‍ഷമായി ഇന്ത്യയിലെത്തിയിട്ട്. തുര്‍ക്കിയില്‍നിന്ന് ബെംഗളൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്തശേഷമാണ് തുര്‍കിഷ് വനിത ഇവിടെയെത്തിയത്.


പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷമാണ് പെണ്‍വാണിഭത്തിലേര്‍പ്പെട്ടു തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.അള്‍സൂര്‍ പോലീസും ബൈയപ്പനഹള്ളി പോലീസും നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ഇവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.

ഇടപാടുകാരനായി സംഘത്തെ സമീപിച്ച് ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അതേസമയം അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ റാക്കറ്റില്‍ കണ്ണികളാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഘത്തിന് ജയ്പുര്‍, ചെന്നൈ, മൈസൂരു, ഡല്‍ഹി, ഉദയ്പുര്‍, മുംബൈ എന്നിവിടങ്ങളിലും കണ്ണികളുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.



Sharing is Caring