വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം: മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം ഏറ്റെടുക്കും. കേസില്‍ ഇനി എട്ടുപേരാണ് പിടിയിലാകാനുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി നേരിട്ട് നിയോഗിച്ച അന്വേഷണ സംഘമാകും കേസ് ഏറ്റെടുക്കുക. നിലവില്‍ കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇദ്ദേഹമായിരിക്കും പ്രത്യേക സംഘത്തെ നയിക്കുകയെങ്കിലും മറ്റൊരു ഡിവൈഎസ്പിയെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും.

കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എസ്എഫ്‌ഐ സര്‍വകലാശാല യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് അരുണ്‍ എന്നിവര്‍ ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. മറ്റൊരു പ്രതികൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. 18 പ്രതികളില്‍ 8 പേരെയാണ് ഇനി പിടികൂടാനുള്ളത്.വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കോളോത്ത് വീട്ടില്‍ കെ അരുണ്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്ന് സ്വദേശി അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവിന് മുന്നില്‍ കീഴടങ്ങിയത്.

ഇരുവരും സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമാണ്. ആദ്യഘട്ടത്തില്‍ പൊലീസിന്റെ പ്രതി പട്ടികയില്‍ ഉണ്ടായിരുന്ന മറ്റൊരാളെ കൂടി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് മൂവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസില്‍ ആസൂത്രിതമായ നീക്കം നടന്നെന്ന കാര്യത്തില്‍ ഇവരില്‍ നിന്ന് നിര്‍ണ്ണായക മൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *