കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപികുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രതിസന്ധിക്കിടെ നടന്ന പണിമുടക്കിനെ ന്യായികരിക്കാനാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അധിക ബാധ്യത വരുന്ന നിർദേശം ചർച്ച ചെയ്യാൻ തൊഴിലാളി യൂണിയനുകൾ സാവകാശം തന്നില്ല. കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് ഗതാഗത മന്ത്രി വ്യകത്മാക്കി.
ശമ്പളവും പെൻഷനും മുടക്കുന്നില്ല. ശമ്പള വർധന നടപ്പാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ വർധന ഉണ്ടാകുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അത് ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് ചോദിച്ചത്. കൊവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളിൽ പോലും കെഎസ്ആർടിസിയിൽ ശമ്പളം മുടക്കിയില്ല. സർക്കാരിനെ മുൾമുനയിൽ നിർത്തി ജനങ്ങളെ വലച്ചതിൽ യൂണിയനുകൾ ആത്മ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.