തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണം; അല്ലെങ്കിൽ അൻവർ മത്സരിക്കും;മുന്നറിയിപ്പുമായി ടിഎംസി


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ ഉപാധിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ പരിഗണിച്ചെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലാണ് അന്‍വറിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. യോഗത്തിലെ തീരുമാനങ്ങള്‍ മണ്ഡലം പ്രസിഡന്റ് ഇ എ സുകു മാധ്യമങ്ങളോട് വിശദീകരിച്ചു.ആവശ്യങ്ങള്‍ പരിഗണിക്കാന്‍ യുഡിഎഫിന് രണ്ട് ദിവസത്തെ സമയം നല്‍കുന്നുവെന്ന് സുകു പറഞ്ഞു.


തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണമെന്നതാണ് തൃണമൂലിന്റെ പ്രധാന ആവശ്യം. ഘടക കക്ഷിയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.’പി വി അന്‍വറിനെ മത്സരിപ്പിച്ചാല്‍ ജയിപ്പിക്കാനുള്ള സാഹചര്യം നിലമ്പൂരില്‍ ഉണ്ട്. പുറത്ത് നിന്ന് സഹകരിക്കില്ല. ഘടക കക്ഷിയായി തന്നെ അംഗീകരിക്കണം. ജയിക്കാനാണ് അന്‍വര്‍ മത്സരിക്കുന്നത്. ജയിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. യുഡിഎഫ് നീതി കാണിച്ചില്ലെങ്കില്‍ സ്വന്തം വഴി സ്വീകരിക്കും’, സുകു പറഞ്ഞു.തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യ പ്രസ്ഥാനമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിനോട് നീതി കാണിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.


മുന്നണിയുടെ ഭാഗമായാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. യുഡിഎഫിലെ മറ്റു കക്ഷികളെപ്പോലെ പരിഗണന വേണമെന്നും വഞ്ചനാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പി വി അന്‍വറിനോട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ഘടക കക്ഷി നേതാക്കള്‍ സംസാരിക്കുന്നുണ്ടെന്ന് ഇ എ സുകു പറഞ്ഞു. എന്നാല്‍ പരസ്യ പ്രസ്താവനയ്ക്ക് ശേഷം നേതാക്കള്‍ ആരും ഇതുവരെ അന്‍വറിനെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കിയിരുന്നു.



Sharing is Caring