നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള 5 കോൺഗ്രസ് നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. നേതാക്കൾ 37,000 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണം.
ഒപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കേസുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് വിധിച്ചിട്ടുണ്ട്. ഇന്ന് തന്നെ ജാമ്യത്തിൽ ഇറങ്ങും എന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട്. നിലവിൽ അഞ്ച് നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത് ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജോജു ജോർജ് രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.