
മുഖ്യ മന്ത്രി പിണറായി വിജയൻറെ പുതിയ പേര് ആകാശവാണി എന്ന് പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സെക്രട്ടറിയേറ്റ് വളഞ്ഞുള്ള യുഡിഎഫ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങോട്ട് ഒന്നും ചോദിക്കരുത്. മുഖ്യമന്ത്രിയുടെ വാ ഞങ്ങൾ തുറപ്പിക്കും. എല്ലാം പറയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസാഡിയോ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ല എന്ന് പരസ്യമായി കേരളത്തിലെ ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുമോ എന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
ഇതൊന്നു തീരുമാനമാവട്ടെ, ധാരാളം അഴിമതി കഥകൾ ഇനിയും പുറത്ത് വരാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം വാർഷികത്തിൽ സർക്കാരിനെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഏറ്റവും കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ ജപ്തി ചെയ്ത വർഷമാണ് കടന്നുപോയത്. കുടുംബത്തെയും കൊണ്ട് തെരുവിൽ ഇറങ്ങേണ്ടി വന്ന ദൗർഭാഗ്യവാന്മാരുടെ നാടായി കേരളം മാറി. സാധാരണക്കാരുടെ കണ്ണീർ കാണാൻ മനസ്സില്ലാത്തവരായി സർക്കാർ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കുടുബത്തിന്റെ ചെലവ് മുമ്പത്തേതിനേക്കാൾ 4000 രൂപ അധികമാണ് എന്നും സതീശൻ കൂട്ടിച്ചേർത്തു. കർഷകൻ്റെ കണ്ണീർ വീഴുമ്പോൾ കേന്ദ്രത്തെ പോലെ കേരളവും അവഗണിക്കുന്നു എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് റബറിന്റെ വില താഴ്ന്നതിൽ ആശങ്കയുയർത്തി. റബർ വില 132 രൂപയായി താഴ്ന്നു. ഇത്തരം കർഷക പ്രശ്നങ്ങൾക്ക് സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന് അദ്ദേഹം ചോദിച്ചു. കെ – റെയിൽ നടപ്പാക്കുമെന്ന് സർക്കാർ പറഞ്ഞു.
കേന്ദ്രം സമ്മതിച്ചാലും നടപ്പാക്കാൻ സമ്മതിക്കില്ല എന്ന് വിനയത്തോടെ പ്രതിപക്ഷം പറഞ്ഞു. എവിടെ കെ- റെയിൽ എന്ന് ചോദിച്ച സതീശൻ ഇവിടെ ദാർഷ്ട്യമാണോ വിനയമാണോ വിജയിച്ചത് എന്ന് കൂട്ടിച്ചേർത്തു. വന്യമൃഗ ശല്യത്തിന് എന്ത് നടപടി സ്വീകരിച്ചു. തീരദേശ പാക്കേജുകൾ – ഇടുക്കി, വയനാട് പാക്കേജുകൾ എവിടെ പോയി എന്ന ചോദ്യങ്ങൾ ഉയർത്തിയ പ്രതിപക്ഷ നേതാവ് ആളെ പറ്റിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്ന നാണം കെട്ട സർക്കാരാണിത് എന്ന് ആരോപണം ഉയർത്തി.
