നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും

നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസിൽ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രിം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രിം കോടതി അനുവദിച്ച സമയം അനുവദിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രിം കോടതിക്ക് കത്തയച്ചിരിക്കുന്നത്. ഇനിയും ആറ് മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതി 2021 ആഗസ്തില്‍ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം നടപടികൾ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തിൽ പറയുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നൽകിയത്. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്.കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *