ഉത്തര്‍ പ്രദേശില്‍ സിഎന്‍ജി പമ്പ് ജീവനക്കാരന് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിക്കെതിരെ കേസ്


ഉത്തര്‍ പ്രദേശില്‍ സിഎന്‍ജി പമ്പ് ജീവനക്കാരന് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിക്കെതിരെ കേസ്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിന് ഇന്ധനം നിറയക്കാന്‍ വന്ന യുവതിയാണ് ഹര്‍ദോയി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സിഎന്‍ജി ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി പമ്പ് ജീവനക്കാരനായ രജനീഷ് യുവതിയോടും കുടുംബത്തോടും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച കുടുംബം ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.


ഈ സമയം തനിക്ക് നേരെ യുവതിയുടെ പിതാവ് കയ്യേറ്റം ചെയ്യാനെന്ന തരത്തില്‍ നീങ്ങിയപ്പോള്‍ ജീവനക്കാരന്‍ ഇയാളെ പിന്നിലോട്ട് തള്ളി. പിന്നാലെയാണ് അരിബ ഖാന്‍ എന്ന യുവതി തോക്കുമായി രംഗത്ത് എത്തിയത്. ‘നിങ്ങളുടെ കുടുംബത്തിന് പോലും മനസ്സിലാവാത്ത തരത്തില്‍ വെടിയുണ്ടകള്‍ ദേഹത്ത് പതിക്കുന്നത് കാണണോ ?’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവതി ജീവനക്കാരന് നേരെ തോക്ക് ചൂണ്ടിയത്. പിന്നാലെ യുവതിയുടെ മാതാവ് ഇവരെ പിന്നിലേക്ക് വലിച്ച് കൊണ്ട് പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.സംഭവത്തില്‍ പമ്പ് ജീവനക്കാരന്‍ പൊലീസില്‍ കേസ് എടുത്തു. യുവതി കൈവശം വെച്ചത് ലൈസന്‍സുള്ള തോക്കായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവതിക്കും കുടുംബത്തിനും എതിരെ കേസെടുത്തിട്ടുണ്ട്.




Sharing is Caring