വിദ്വേഷപ്രചരണം നടത്തിയെന്ന പേരില്‍ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരെ കേസ്


വിദ്വേഷപ്രചരണം നടത്തിയെന്ന പേരില്‍ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരെ കേസ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സ്‌മിന്ദേഷിനെതിരെയാണ് പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ തലേദിവസം സ്‌മിന്ദേഷ് സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷപ്രചരണം നടത്തിയെന്നാണ് കേസ്. മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ശബ്ദസന്ദേശം പ്രചരിപ്പിച്ചു എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.


‘എസ് ഡി പി ഐക്കാര്‍ കടകളില്‍ കയറി നാളെ കട അടയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്.അതിന്റെ പിന്നാലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കടകളില്‍ കയറി കട തുറക്കണം. സംരക്ഷണം നല്‍കും എന്ന് പറഞ്ഞിട്ടുണ്ട്. പാനൂരും പരിസരപ്രദേശത്തുമുള്ള എല്ലാവരും നാളെ എത്തണം. ഇത് നമ്മുടെ അഭിമാനപ്രശ്നമാണ്. ഇതിലും വലിയ കൊടുങ്കാറ്റും പേമാരിയുമെല്ലാം കണ്ടിട്ട് പാനൂരില്‍ വളര്‍ന്നവരാണ് നമ്മള്‍. ആ നമ്മളെയാണ് സുടാപ്പികള്‍ വെല്ലുവിളിക്കുന്നത്.


വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഒരു തുറന്ന യുദ്ധത്തിന് നമ്മള്‍ തയ്യാറാകണം. എല്ലാവരും നാളെ ആറരയ്ക്ക് പാനൂരില്‍ എത്തിച്ചേരണം. ഏതുരീതിയിലാണോ ഭീകരവാദികള്‍ നമ്മളോട് പ്രതികരിക്കുന്നത്, അതേ നാണയത്തില്‍ തന്നെ തിരിച്ച്‌ മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണം. മുഴുവന്‍ ദേശസ്നേഹികളെയും പാനൂരിലേയ്ക്ക് ക്ഷണിക്കുന്നു. ഹര്‍ത്താലാണെന്ന് കരുതി ആരും വീട്ടില്‍ ഇരിക്കരുത്. നമുക്ക് നാളെ ഹര്‍ത്താല്‍ ഇല്ല’-ഇതായിരുന്നു ശബ്ദസന്ദേശത്തില്‍ പറയുന്നത്.



Sharing is Caring