മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 41 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇതിൽ 14 കഞ്ചാവ് ചെടികളും ഉൾപ്പെടുന്നു. പൂനെയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഷിരൂരിലെ കാതപൂര്‍ ഖുര്‍ദ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഷിരൂര്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് പുറമേ ഹനുമാന്‍ ക്ഷേത്രത്തിന് പരിസരത്ത് നിന്നും മാനിന്റെ കൊമ്പും തോലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ ക്ഷേത്ര മേധാവിയായ ശാന്താറാം ബാബുറാവു ദോഭാലെ എന്ന ബാപ്പു മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ വെള്ളിയാഴ്ച മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ വന്യജീവി നിയമപ്രകാരവും, നര്‍ക്കോട്ടിക്ക് വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ക്ഷേത്രത്തില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി ഷിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ്‌കുമാര്‍ റാവുത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 2.57 ലക്ഷം രൂപ മൂല്യം വരുന്ന 41 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ പൂനെ റൂറല്‍ പൊലീസ് കാംഷേത്തില്‍ നിന്ന് 13.75 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയിരുന്നു. ഏപ്രിലില്‍ ഷിരൂര്‍ പൊലീസ് 78 കിലോ കഞ്ചാവ് പിടികൂടുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *