വാഷിങ്ടൺ:ബഹിരാകാശ വിനോദസഞ്ചാരമേഖലയിൽ പുതുചുവടുവെച്ച് ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണും സംഘവും ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻവംശജ സിരിഷ ബാൻഡ്ലയടക്കമുള്ള ആറംഗസംഘം 11 മിനിറ്റുനേരം ബഹിരാകാശം ആസ്വദിച്ചു. ഇന്ത്യൻസമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്സിക്കോയിൽ നിന്ന് വെർജിൻ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടർന്ന് നേരത്തേ നിശ്ചയിച്ചതിൽനിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര.
8.55-ന് പേടകം വാഹിനിയിൽനിന്ന് വേർപെട്ടു. ദൗത്യം വിജയകരമായി പൂർത്തിയാക്കി മിനിറ്റുകൾക്കുള്ളിൽ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തിൽനിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്. ജീവിതത്തിൽ എന്നന്നേക്കുമായുള്ള അനുഭവം എന്നാണ് യാത്രയെക്കുറിച്ച് ബ്രാൻസൺ പ്രതികരിച്ചത്. ഇതോടെ, വിനോദസഞ്ചാരിയെന്നനിലയിൽ ബഹിരാകാശത്തെത്തുന്ന ആദ്യസംഘമെന്ന പേരും ഇവർ നേടി. യൂണിറ്റിയുടെ രണ്ടുപൈലറ്റുമാരായ ഡേവ് മക്കേ, മൈക്കൽ മസൂച്ചി, ഗാലക്റ്റിക്കിലെ ബെഥ് മോസസ്, കൊളിൻ ബെന്നെറ്റ് എന്നിവരാണ് മറ്റ് യാത്രികർ