ഈയൊരു അബ്കാരി വര്‍ഷം കൂടി നല്‍കണം: ബാറുകാര്‍ക്ക് വേണ്ടി വകുപ്പ് മന്ത്രി

Barമന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ റൈറ്റ് വിംഗ് കമാണ്ടര്‍ മന്ത്രി കെ സി ജോസഫും ലെഫ്റ്റ് വിംഗ് കമാണ്ടര്‍ മന്ത്രി കെ ബാബുവുമാണ്. എ ഗ്രൂപ്പിനുള്ളിലെ കറതീര്‍ന്ന ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരാണ് ഇരുവരും. മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ രണ്ടുപേരും സ്വന്തം തലവരെ മുറിച്ചിടും. അപ്പോള്‍ ഇവര്‍ ഒരാപത്തില്‍ പെട്ടാല്‍ മുഖ്യമന്ത്രി തിരിച്ചുസഹായിക്കണം. അതാണ് മര്യാദ. എന്നാല്‍ കെ സി ജോസഫിന്റെ കാര്യത്തില്‍ അറിയില്ല, മന്ത്രി കെ ബാബുവിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തിരിച്ച് സ്വന്തം തല കൊടുക്കാന്‍ വരെ തയ്യാറായി നില്‍ക്കുകയാണ്. ബാര്‍ വിഷയം അത്രയൊന്നുമല്ല സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വകുപ്പ്മന്ത്രിയെയും വെട്ടിലാക്കിയത്.  വെറും നിസാരമൊരു ലൈസന്‍സിന്റെ പേരില്‍ തങ്ങളെ ബുദ്ധിമുട്ടിക്കുന്ന കൊഞ്ഞാണന്മാരാണല്ലോ കേരളം ഭരിക്കുന്നതെന്ന് ബാറ് മുതലാളിമാരുടെ പരിഹാസശരങ്ങള്‍ കേട്ട് തളര്‍ന്നിരിക്കുകയാണ് മന്ത്രിസഭയൊന്നാകെ.
ഇതിനിടെ മന്ത്രി കെ ബാബുവിന്റെ വകയൊരു കലണ്ടര്‍വര്‍ഷവും പൊതുസമൂഹത്തിനായി സംഭാവന കിട്ടി. മന്ത്രി കെ ബാബുവിന്റെ നിര്‍ദ്ദേശം പുതിയൊരു കണ്ടുപിടുത്തമാണോ എന്ന് പറയാനാകില്ല. ഇത്രയും കാലം വകുപ്പിനുള്ളില്‍ മാത്രം കിടന്നുകളിച്ച ഒരു വാക്കാണ് മന്ത്രി കെ ബാബു പൊതുജനത്തിനായി നല്‍കിയിരിക്കുന്നത്.
കലണ്ടര്‍ വര്‍ഷം, അധ്യയനവര്‍ഷം, സാമ്പത്തിക വര്‍ഷം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. അബ്കാരി വര്‍ഷമെന്നത് പൊതുസമൂഹത്തിന് വേണ്ടി ബാബുവിന്റെ മാത്രം സംഭാവനയാണ്. പാവപ്പെട്ട ബാര്‍മുതലാളിമാരുടെ കഞ്ഞികുടി മുട്ടിക്കാതെ അവര്‍ക്ക് സ്വന്തമായുള്ള കൂതറ ബാറുകളുടെ നിലവാരമുയര്‍ത്താന്‍ ഒരു അബ്കാരി വര്‍ഷം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അപേക്ഷ. ബാര്‍ മുതലാളിമാര്‍ ചങ്കെടുത്ത് കാണിച്ചു. താനും മുഖ്യമന്ത്രിയുടെ കരള്‍പിളര്‍ന്നു കാട്ടി. എന്നിട്ടും സുധീരന് കരുണയില്ല.
എന്താണീ അബ്കാരി വര്‍ഷം? തത്വത്തില്‍ പറഞ്ഞാല്‍ കള്ളുകച്ചവടക്കാരന്റെയും കള്ളുകുടിയന്റെയും ഒരു വര്‍ഷം എത്രയാണോ അതാണ് അവരുടെ അബ്കാരി വര്‍ഷം. അത് ആറുമാസമാകാം, ഒരു വര്‍ഷമാകാം, വേണമെങ്കില്‍ അഞ്ചുവര്‍ഷമാകാം. പാവപ്പെട്ട ബാര്‍ മുതലാളിമാര്‍ ഒരു അബ്കാരി വര്‍ഷം കൂടി കച്ചവടം നടത്തി അതില്‍ നിന്ന് ലാഭമുണ്ടാക്കി ബാറുകളുടെ നിലവാരമുയര്‍ത്താന്‍ സമയം കൊടുക്കണം. അപ്പോഴേയ്ക്കും യു ഡി എഫ് മന്ത്രിസഭ മാറു.
ബാറുകാരുടെ കഞ്ഞികുടി മുട്ടിക്കുന്ന ദുഷ്ടനായ കെ പി സി സി പ്രസിഡന്റിനെ ഉഗാണ്ടയ്ക്ക് നാടുകടത്തണമെന്നാണ് കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നത്. ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ വരെ സമീപിച്ചുനോക്കി. തന്നെ സ്വാധീനിക്കാന്‍ വക്കീലിനെ വിട്ടെന്ന സംശയത്തോടെ ജഡ്ജി തന്നെ കേസില്‍ നിന്ന് പിന്‍മാറിതോടെ ബാറുകാര്‍ക്കും മന്ത്രിസഭയ്ക്കും വീണ്ടും സുധീരന്‍ തന്നെ ശരണം.