തിരക്ക് വർധിച്ചതോടെ ശബരിമലയിൽ കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. നീലിമല പാത തുറക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇതു നടപ്പാക്കാനാണ് ഇന്നലെ ചേർന്ന അവലോകന യോഗത്തിന്റെ തീരുമാനം.
വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ ശബരിമലയിൽ എത്തുമെന്നാണ് ശബരിമല എ.ഡി.എം അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന്റെ വിലയിരുത്തൽ. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. നീലിമല പാതയിൽ പോലീസിനെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങൾ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നതായി യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനടെുക്കേണ്ടത്. സർക്കാർ അനുമതി നൽകിയാൽ ഉടൻ തന്നെ ഇതു നടപ്പാക്കും.
നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. സന്നിധാനത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഓട്ടോമേറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ സ്ഥാപിക്കും. തീർഥാടകർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തും. കടകളിൽ ജോലി ചെയ്യുന്നവർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന പോലീസ് നടത്തും. ഭസ്മക്കുളത്തിൽ വെള്ളം നിറയ്ക്കാനും വെള്ളം മലിനമാവുമ്പോൾ പരിശോധിച്ച് വീണ്ടും നിറയ്ക്കാനും സജ്ജമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.