അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ല,ബിജെപിയിലേക്കില്ല;അമരീന്ദര്‍ സിംഗ്

കോണ്‍ഗ്രസ് വിടുമെന്ന് വ്യക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് നിലപാടറിയിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക് പോകില്ലെന്നും അറിയിച്ചു.

‘ഇത്രയും കാലം കോണ്‍ഗ്രസിനൊപ്പമായിരുന്നു ഞാന്‍. ഇനിയും അപമാനം സഹിച്ച് ഇവിടെ തുടരാനാകില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അംബിക സോണിയും കമല്‍നാഥും അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഡല്‍ഹിയില്‍ തുടരുന്ന ക്യാപ്റ്റന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചില്ല.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇന്ന് രാവിലെ അമരീന്ദര്‍ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കിടയിലും അതിര്‍ത്തി സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് നാലുമാസം അവശേഷിക്കെയാണ് ഈ മാസം 18ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു രാജി പ്രഖ്യാപനം. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാരും ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തര്‍ക്കം ശക്തമായതിനിടെയാണ് രാജി. 30ലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതോടെ ഹൈക്കമാന്‍ഡും ക്യാപ്റ്റനെ കൈവിട്ടു. പാര്‍ട്ടി തീരുമാനം സോണിയാ ഗാന്ധി അമരീന്ദര്‍ സിംഗിനെ നേരിട്ട് അറിയിച്ചതോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കത്ത് കൈമാറുകയായിരുന്നു. രാജിക്കത്ത് നല്‍കുമ്പോഴും താന്‍ അപമാനിതനായാണ് പടിയിറങ്ങുന്നതെന്നായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *