ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യത്തിന് വിജയം

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംയുക്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യത്തിന് വിജയം. എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവര്‍ ചേര്‍ന്ന മുന്നണിയാണ് വ്യക്തമായ ആധിപത്യത്തോടെ ജെഎന്‍യുവില്‍ വിജയിച്ചത്. ഐസ നേതാവ് ധനഞ്ജയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പുതിയ പ്രസിഡന്റ്.

922 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ധനഞ്ജയ് 2598 വോട്ട് നേടിയപ്പോള്‍ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീര 1676 വോട്ടുകള്‍ നേടി രണ്ടാമതെത്തി. എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജുനൈദ് റാസ 283 വോട്ട് നേടി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ധനഞ്ജയ് ബിഹാറില്‍ നിന്നുള്ള പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

എസ്എഫ്‌ഐ നേതാവ് അവിജിത് ഘോഷാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിജയിച്ചത്. അവിജിത്തിന് 2409 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ദീപിക ശര്‍മ്മ 1482 വോട്ട് നേടി. എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥി അന്‍കുര്‍ റായ് 814 വോട്ടാണ് നേടി. 927 വോട്ടിനായിരുന്നു എസ്എഫ്‌ഐ നേതാവിന് വിജയം. ബാപ്‌സയുടെ പ്രിയാന്‍ഷി ആര്യയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വിജയിച്ചത്. നോമിനേഷന്‍ തള്ളിയതിനെ തുടര്‍ന്ന് ഇടതുസഖ്യം ബാപ്‌സിയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

പ്രിയാന്‍ഷിക്ക് 2887 വോട്ട് ലഭിച്ചപ്പോള്‍ എബിവിപിയുടെ അര്‍ജ്ജുന്‍ ആനന്ദ് 1961 വോട്ട് നേടി. എന്‍എസ്‌യുഐയുടെ ഫറീന്‍ സൈദി 436 വോട്ടും നേടി. 926 വോട്ടിനായിരുന്നു ഡിഎസ്എഫ് നേതാവിന്റെ വിജയം. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എഐഎസ്എഫിന്റെ എം ഒ സാജിദാണ് വിജയിച്ചത്. സാജിദ് 2574 വോട്ട് നേടിയപ്പോള്‍ എബിവിപിയുടെ ഗോവിന്ദ് ഡങ്കി 2066 വോട്ട് നേടി. ബിഎപിഎസ്എയുടെ രൂപക് കുമാര്‍ സിങ്ങ് 539 വോട്ട് നേടി. 503 വോട്ടിനായിരുന്നു എഐഎസ്എഫ് നേതാവിന്റെ വിജയം.

73 ശതമാനം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 5656 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടതുസഖ്യത്തിന് പുറമെ എബിവിപി, എന്‍എസ്‌യുഐ, ആര്‍ജെഡിയുടെ വിദ്യാര്‍ഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദള്‍, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും മത്സരരംഗത്ത് ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *