വിരമിക്കുന്നതായ ഷിയ നേതാവ്‌ മുഖ്‌തദ അൽ സദറിന്റെ പ്രഖ്യാപനത്തെ തുടർന്ന്‌ ഇറാഖിലുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി

സജീവ രാഷ്ട്രീയത്തിൽനിന്ന്‌ വിരമിക്കുന്നതായ ഷിയ നേതാവ്‌ മുഖ്‌തദ അൽ സദറിന്റെ പ്രഖ്യാപനത്തെ തുടർന്ന്‌ ഇറാഖിലുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിനുശേഷം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ്‌ അൽ സദർ അനുകൂലികൾ കൊല്ലപ്പെട്ടത്‌.
ചൊവ്വാഴ്ച സർക്കാർ ആസ്ഥാനമായ ഗ്രീൻ സോണിലേക്ക്‌ അൽ സദർ അനുകൂലികൾ നാലുതവണ റോക്കറ്റ്‌ ആക്രമണം നടത്തി. മെഷീൻ ഗണ്ണും ഉപയോഗിച്ചു. കോൺക്രീറ്റ്‌ വേലി തകർത്ത്‌ സർക്കാർ ആസ്ഥാനമന്ദിരത്തിനുള്ളിൽ കടന്നുകയറി. രാജ്യം വിടാന്‍ കുവൈത്ത്‌ പൗരരോട് ആവശ്യപ്പെട്ടു. ഗ്രീൻ സോണിൽനിന്ന്‌ നെതർലൻഡ്‌സ്‌ എംബസി ഒഴിപ്പിച്ചു. ഇറാൻ അതിർത്തി അടച്ചു.

ഗ്രീൻ സോണിൽനിന്ന്‌ പിന്മാറമെന്നും സമാധാനം പാലിക്കണമെന്നും അനുകൂലികളോട്‌ അൽ സദർ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.
ഒക്ടോബറിൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അൽ സദറിന്റെ പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒറ്റയ്ക്ക്‌ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ല. തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന അൽ സദർ അനുകൂലികളുടെ ഒരുവർഷത്തോളമായുള്ള ആവശ്യവും സർക്കാർ ചെവിക്കൊള്ളുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *