എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹിം

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹിം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും റഹിം കുറ്റപ്പെടുത്തി.

എ എ റഹിമിന്റെ വാക്കുകള്‍;

വളരെ സമാധാനപരമായി പൊയ്‌ക്കൊണ്ടിരുന്ന ക്യാമ്പസില്‍ കെഎസ്‌യുവും പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവിഷ്‌കരിച്ച് നടപ്പാക്കിയ കൊടുംക്രൂരകൃത്യമാണ് ഈ കൊലപാതകം. തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ശക്തമായ വിജയമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. പരാജയം ഉറപ്പാക്കിയ കെഎസ്‌യു ആയുധം കയ്യിലെടുക്കുകയായിരുന്നു.

ഈ കൊലപാതകത്തിന് മറുപടി പറയേണ്ടത് സുധാകരനാണ്. കെ സുധാകരന്റെ ഗുണ്ടാപകയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നത്. രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണ്.

ഇന്നുച്ചയ്ക്കാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. കെ.എസ്.യു-എസ്എഫ്‌ഐ സംഘര്‍ഷത്തിനിടയിലാണ് കുത്തേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *