ആഫ്രിക്കയിലെ അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് രവി മോചിതനായി. ഇയാള്‍ രണ്ടു ദിവസത്തിനകം നാട്ടിലെത്തുമെന്ന് ഇന്ത്യന്‍ എംബസി വീട്ടുകാരെ അറിയിച്ചു.കമ്ബനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തോളമായി അംഗോള ജയിലില്‍ കഴിയുന്ന രഞ്ജിത്തിന്‍്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എംബസിയുടെ ഇടപെടല്‍.
രഞ്ജിത്ത് ജോലി ചെയ്യുന്ന കമ്ബനിയില്‍ സ്റ്റോക്ക് തിരിമറി നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചത്. വ്യാജ പരാതിയിലാണ് രഞ്ജിത്തിനെ ജയിലില്‍ അടച്ചതെന്നും ഇടപെടണമെന്നുമാവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിയ്ക്കും, രാഷ്ട്രപതിക്കും, മുഖ്യമന്ത്രി, എം.പി. ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കും അപേക്ഷ നല്‍കി.
പ്രധാനമന്ത്രിയുടെ ഓഫീസിന്‍്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നടപടി സ്വീകരിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.കഴിഞ്ഞ ദിവസമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രഞ്ജിത്ത് ജയില്‍ മോചിതനായത്. ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതോടെ വലിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് കുടുംബം. അന്വേഷണത്തില്‍ രഞ്ജിത്ത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതായി രഞ്ജിത്തിന്‍്റെ പിതാവ് രവി പറഞ്ഞു.
സഹതടവുകാരില്‍ നിന്നും മര്‍ദ്ദനമുള്‍പ്പടെ നിരവധി പീഡനങ്ങള്‍ രഞ്ജിത്തിന് ഏല്‍ക്കേണ്ടി വന്നിരുന്നു. 2020 ഫെബ്രുവരിയിലാണ് പാലക്കാട് മേപ്പറമ്ബ് സ്വദേശി രഞ്ജിത്ത് രവി അംഗോളയിലെ സ്വകാര്യ കമ്ബനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലിയില്‍ പ്രവേശിച്ചത്.
കഴിഞ്ഞ വര്‍ഷം അവസാനം നാട്ടിലേക്ക് മടങ്ങാന്‍ അവധി ചോദിച്ചെങ്കിലും അവധി നല്‍കാന്‍ കമ്ബനി അധികൃതര്‍ തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ ശബളവും മുടങ്ങി. ഇതോടെ ജോലി അവസാനിപ്പിച്ച് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും വ്യാജ പരാതി നല്‍കി രഞ്ജിതിനെ ജയിലിലടച്ചുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് 25 ന് മീറ്റിംഗിനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി തടവിലാക്കുകയായിരുന്നു.