മെക്‌സിക്കോയില്‍ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച 32 കാരന്‍ അറസ്റ്റില്‍


മെക്‌സിക്കോയില്‍ 32കാരനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താന്‍ ഉപാസകനായ ഇയാള്‍ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോര്‍ട്ട്. ചെകുത്താന്‍ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്.ജൂണ്‍മാസം 29നാണ് ക്രൂരമായ കൊലപാതകം നടന്നത്. 39കാരിയും അഞ്ചു കുട്ടികളുടെ അമ്മയുമായ മരിയയാണ് സാത്താന്‍ ഉപാസകന്റെ കത്തിക്കിരയായ വ്യക്തി.


ഒരു വര്‍ഷം മുമ്പാണ് അല്‍വാരോ, മരിയയെ വിവാഹം കഴിക്കുന്നത്. ദിവസങ്ങളായി കാണാതായ അമ്മയെ അന്വേഷിച്ചെത്തിയ മക്കളില്‍ ഒരാളോടാണ് പ്രതി കൊലപാതക വിവരം ആദ്യം പറയുന്നത്. അമ്മയെ കൊന്നെന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു കൊലയാളിയുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സാത്താന്‍ ആവര്‍ത്തിച്ച് നിര്‍ബന്ധിച്ചതു കൊണ്ടാണ് കൊല ചെയ്തത് എന്ന് പ്രതി സമ്മതിച്ചു.


കത്തിയും ഉളിയും ചുറ്റികയും കൊണ്ടായിരുന്നു കൊലപാതകം. അവയവ ഭാഗങ്ങള്‍ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി കുറച്ച് വീടിന് പുറകിലെ മലയിടുക്കില്‍ എറിഞ്ഞു, കുറച്ച് വീടിനുള്ളില്‍ സൂക്ഷിച്ചു. ഇതുമാത്രമല്ല, മരിയയുടെ തലച്ചോര്‍ മെക്‌സിക്കന്‍ ഭക്ഷണമായ ടാക്കോസിനൊപ്പം ഭക്ഷിച്ചെന്നും തലയോട്ടി സിഗരറ്റ് ചാരം ഇടുന്ന പാത്രമായി ഉപയോഗിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നിര്‍മാണ തൊഴിലാളിയായ അല്‍വാരോ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിയയുടെ അമ്മ പറയുന്നു.

മയക്കുമരുന്നിനും അടിമയാണിയാള്‍. സാത്താന്‍ ആരാധനയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകളിടുമായിരുന്നു. അതിന്റെ രൂപവും ശരീരത്തില്‍ പച്ച കുത്തിയിട്ടുണ്ട്. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദുര്‍മന്ത്രവാദം നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ ഭാഗങ്ങള്‍ പലതും ഇനിയും കണ്ടെത്താനുള്ളതിനാല്‍ സംസ്‌കാരം നടത്താനായിട്ടില്ല.



Sharing is Caring