മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് മുകേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കലാകാരനെന്ന നിലയ്ക്ക് മലയാള സിനിമയ്ക്കും സാംസ്‌കാരിക കേരളത്തിനും വലിയ സംഭാവനകൾ നൽകിയ അദ്ദേഹം പിന്നീട് ജനപ്രതിനിധിയായും തിളങ്ങി.
തന്റെ നാടിന്റെ പ്രശ്നങ്ങൾ നിയമസഭയിൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം മുകേഷിന്റെ പ്രചരണാർത്ഥം ഇന്നലെ മണ്ഡലത്തിലെ ചവറ, കുണ്ടറ, ചടയമംഗലം എന്നിവിടങ്ങളിൽ നടന്ന പൊതുപരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതക്കും വർഗീയ ശക്തികളിൽ നിന്ന് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ജനകീയ മുന്നേറ്റങ്ങളുടെ നേതൃത്വമാവാനും മുകേഷിന് പറ്റും. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് മുകേഷ്.
കൊല്ലത്ത് ഇടതുപക്ഷം കൈവരിച്ച ജനകീയത ഈ യോഗങ്ങളിൽ കാണാൻ സാധിച്ചു. കൊല്ലം ഇപ്രാവശ്യം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കും. കാരണം, ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുമുള്ളൂവെന്നും മുഖ്യമന്ത്രി കുറിച്ചു.