88 ലക്ഷം കോഴ: ബിജെപിയില്‍ തേജസ്വിനി ആരോപണത്തിലും അന്വേഷണം


മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന അഴിമതിയാരോപണങ്ങള്‍ വരാനിരിക്കുന്നതായി സൂചന.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ബി.ജെ.പി.യില്‍ ആരോപണമുയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനസമിതിയോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തില്‍ അറിയിച്ചത്.


കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളുടെ വിവരങ്ങളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നു.
പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നു.പാര്‍ട്ടിക്കുള്ളില്‍ പാട്ടായെങ്കിലും വിവാദമാകുന്നതിനുമുമ്ബ് പലിശസഹിതം പണം മടക്കിനല്‍കി പരാതി പരിഹരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.


വടക്കന്‍ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നതപദവിയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്താന്‍ അഞ്ചുലക്ഷംരൂപ ഒരു ഇടത്തരം നേതാവ് വാങ്ങിയത് പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്.ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ നിയമനത്തിന് കോഴവാങ്ങിയ നേതാവിനെക്കുറിച്ചുള്ള പരാതിയും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.



Sharing is Caring