പള്‍സര്‍ സുനിക്ക് ദിലീപ് കാറില്‍ വെച്ച് 10,000 രൂപ അഡ്വാന്‍സ് കൈമാറി; അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം എത്തി

നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി. സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിന്റെ സഹായി അപ്പുണ്ണി ഒളിവിലാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഡിജിപി) അറിയിച്ചു. ദിലീപിന്റെ ജാമ്യ ഹര്‍ജിയിലായിരുന്നു വാദം.

സുപ്രധാന തെളിവായ ദൃശ്യം പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണും യഥാര്‍ഥ മെമ്മറി കാര്‍ഡും കണ്ടെത്തിയില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് എടുത്ത മെമ്മറി കാര്‍ഡ് മാത്രമാണു കിട്ടിയത്. തൃശൂരില്‍ ഷൂട്ടിങ്ങിനിടെ കാരവനു പിന്നില്‍ ദിലീപ് പ്രതി സുനില്‍കുമാറുമായി സംസാരിച്ചെന്ന വാദം തെറ്റാണെന്നും ഷൂട്ടിങ് ലൊക്കേഷനുകളില്‍ താരങ്ങളെ പൊതുജനങ്ങളില്‍നിന്ന് അകറ്റിയാണു നിര്‍ത്തുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, കാരവന്‍ അകലെ മാറ്റിനിര്‍ത്താറില്ലെന്നു പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ദിലീപിന്റെ ആദ്യവിവാഹ ബന്ധം തകര്‍ന്നതിനു പിന്നിലെ വൈരാഗ്യം നിമിത്തമാണു നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയത്.

ഗൂഢാലോചനക്കേസില്‍ ദിലീപിനെ 23 മണിക്കൂര്‍ ചോദ്യം ചെയ്തതില്‍ അപാകതയില്ല. പല കേസുകളിലും ദിവസങ്ങളും മാസങ്ങളും ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. സുനില്‍കുമാറിനെ അറിയില്ലെന്ന ദിലീപിന്റെ വാദം ശരിയല്ല. ദിലീപ് സുനില്‍കുമാറിനെ നാലു തവണ കാണുകയും പലതവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. കേസില്‍ ഒന്നാംപ്രതി സുനില്‍കുമാര്‍ ഏപ്രില്‍ പത്തിനു നാദിര്‍ഷയെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമുണ്ടെന്നു ചൂണ്ടിക്കാട്ടി ദിലീപ് ഏപ്രില്‍ 22 നു ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇതിന്റെ വിവരങ്ങളുണ്ട്.

12 ദിവസത്തിലേറെക്കഴിഞ്ഞാണു പരാതി. സുനില്‍കുമാര്‍ ദിലീപിനയച്ച കത്ത് അപ്പുണ്ണിയുടെ വാട്‌സാപ്പില്‍ കിട്ടിയതു ദിലീപിനെ കാണിച്ചിരുന്നു. പരാതിക്കൊപ്പം ഇതും ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ഗൂഢാലോചനയുടെ എല്ലാ വിവരങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലോ പ്രതിക്കു നല്‍കുന്ന രേഖയിലോ വെളിപ്പെടുത്താനാവില്ല. ഭൂരിഭാഗം സാക്ഷികളും സിനിമാ രംഗവുമായി ബന്ധമുള്ളവരായതിനാല്‍ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *