സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയില്‍ 383 പേര്‍; അഞ്ച് പേര്‍ ഐസിയുവില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവില്‍ നിപ സമ്പര്‍ക്ക പട്ടികയിലുള്ളത് 383 പേരെന്ന് ആരോഗ്യ വകുപ്പ്. പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, നിപ രോഗ ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കി .

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, 2 പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് 4 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരുകയാണ്. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ കൂടിയാല്‍ അത് മുന്നില്‍ കണ്ട് കൂടുതല്‍ ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ 2185 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി വിവരശേഖരണം നടത്തി. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേര്‍ക്ക് ടെലഫോണിലൂടെ കൗണ്‍സലിംഗ് സേവനം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കണ്ടെയിന്‍മെന്റ് സോണുകളില്‍ മാറ്റമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *