വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.
128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മേപ്പാടിയിലെ ആകെ നഷ്ടം 1200 കോടി രൂപയുടേതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം. എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.














