വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി


ഷാര്‍ജയില്‍ കൊല്ലപ്പെട്ട മലയാളി യുവതി വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടന്‍ നാട്ടിലെത്തിലെത്തിച്ച് മൊഴിയെടുക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സംഭവത്തില്‍ അന്വേഷണ സംഘം ഫ്‌ളാറ്റിലെ ഹോം മെയ്ഡിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വിപഞ്ചികയുടെ ലാപ്‌ടോപ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.


കൂടാതെ ഷാര്‍ജയിലെ കേസ് വിവരങ്ങള്‍ കൈമാറുന്നതിനായി കോണ്‍സുലേറ്റിനെ സമീപിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. മരണത്തിന് മുന്‍പ് വിപഞ്ചിക സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പ് അപ്രത്യക്ഷമായതിലും പ്രത്യേക അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്.ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ വിപഞ്ചികയേയും രണ്ടര വയസുകാരി മകള്‍ വൈഭവിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


സംഭവത്തിൽ ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും അസ്വാഭാവികതകൾ കണ്ടെത്തിയില്ലെങ്കിലും, റീപോസ്റ്റ്‌മോര്‍ട്ടത്തിൽ വിപഞ്ചികയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനിടെ വിപഞ്ചികയുടെ ഫേസ്ബുക്കിലെ വിവരങ്ങള്‍ എടുക്കണമെന്ന ആവശ്യവുമായി സഹോദരന്‍ വിനോദ് രംഗത്തെത്തിയിരുന്നു.

മരണശേഷം വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റായെന്നാണ് സഹോദരന്റെ ആരോപണം. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഭര്‍ത്താവും കുടുംബം ശ്രമിക്കുകയാണ്. തന്റെ സഹോദരിയുടെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുത്. കേസുമായി ഏതറ്റം വരെയും പോകുമെന്നും സഹോദരന്‍ വ്യക്തമാക്കി.



Sharing is Caring