ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയില്‍ യുവാവ് സഹോദരീ ഭർത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ് (36) മരിച്ചത്.സംഭവത്തില്‍ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസർ (60) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം.മരിച്ച റിയാസും ഭാര്യ റനീഷയും തമ്മില്‍ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു. ബുധനാഴ്ച രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്ബശേരി നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോടു റനീഷും നാസറും എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ തർക്കമായപ്പോള്‍ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മർദിച്ചു.

മർദിച്ചതിനു ശേഷം പിൻവാങ്ങിയ ഇവരെ റിയാസ് വീണ്ടും വെല്ലുവിളിച്ചുവെന്നാണ് വിവരം. ഇതോടെ റിയാസിനെ കൂടുതല്‍ മർദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയുമായിരുന്നു.













