കോവിഡിനെ ആദ്യ ഘട്ടത്തിൽ പ്രതിരോധിച്ച രാജ്യങ്ങൾ പോലും വൈറസിന്റെ രണ്ടും മൂന്നും വരവിൽ അടിതെറ്റിയിട്ടുണ്ട്. എന്നാൽ ന്യൂസിലന്റ് ഇക്കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. ആരിലേക്കും രോഗം പകരാൻ അനുവദിക്കാതെ 100 ദിവസങ്ങൾ അവർ പിന്നിട്ടിരിക്കുന്നു. പ്രധാനമന്ത്രി ജസീന്ത ആർഡേൻ സ്വീകരിച്ച കർക്കശമായ നടപടികൾ കാരണമാണ് കോവിഡിനെ പടിക്ക് പുറത്താക്കാൻ ന്യൂസിലന്റിന് കഴിഞ്ഞത്.വിദേശങ്ങളിൽ നിന്നും ന്യൂസിലന്റിൽ എത്തുന്ന ചില പൗരന്മാർക്ക് കോവിഡ് ബാധ ഇപ്പോഴും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ രോഗം മറ്റൊരാളിലേക്ക് വ്യാപിക്കാൻ സമ്മതിക്കാതെ പിടിച്ചുനിർത്താൻ കഴിയുന്നു. നിലവിൽ ഇത്തരത്തിൽ 23 കോവിഡ് പോസിറ്റീവ് കേസുകൾ ന്യൂസിലന്റിലുണ്ട്. കർശനമായ ക്വാറന്റൈൻ വ്യവസ്ഥകളിലൂടെയാണ് രോഗവ്യാപനം തടയുന്നത്.
ഫെബ്രുവരി 28നാണ് ന്യൂസിലന്റിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ നടപ്പിലാക്കി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുവദിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ടു. നാലാഴ്ച ജനങ്ങൾ എല്ലാ അർഥത്തിലും വീടിനുള്ളിൽ കഴിഞ്ഞു. അതിന് ഫലമുണ്ടായി. മെയ് 1നാണ് ന്യൂസിലന്റിൽ അവസാനമായി കോവിഡ് സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തത്. ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 1219 ആണ്. മരണം 22ഉം. അന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ മാർച്ച് 25ഓടെ കോവിഡ് രോഗികളുടെ എണ്ണം ന്യൂസിലന്റിൽ 10000 കടന്നേനെയെന്ന് വിദഗ്ധർ പറയുന്നു