കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. 24 മണിക്കൂര്‍ സമയം നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതു സംബന്ധിച്ചു ബുധനാഴ്ച വൈകിട്ടോടെമാത്രമേ തീരുമാനമുണ്ടാകുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരവും വാല്‍വിനു തകരാറുമുണ്ട്. ശിശുവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും 24 മണിക്കൂര്‍ സമയം നിരീക്ഷിച്ചശേഷം മാത്രമേ ശസ്ത്രക്രിയയെക്കുറിച്ചും തുടര്‍ ചികിത്സാനടപടികളെക്കുറിച്ചും പറയാന്‍ സാധിക്കുകയുള്ളുമെന്നും ആശുപത്രി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഡോ. കൃഷ്ണകുമാറിന്റെയും ഡോ. ആര്. ബ്രിജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ നിരീക്ഷിക്കുന്നത്.
പതിനഞ്ചു ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് അഞ്ചര മണിക്കൂര്‍കൊണ്ടാണ് ചൊവ്വാഴ്ച വൈകിട്ടു കൊച്ചിയിലെത്തിച്ചത്. കുഞ്ഞിനെ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സംഭവമറിഞ്ഞ ആരോഗ്യമന്ത്രി കുഞ്ഞിനു അമൃതാശുപത്രിയില് ചികിത്സാസൗകര്യം ഒരുക്കുകയായിരുന്നു ആംബുലന്‍സ് മിഷന് എന്ന ദൗത്യത്തിലൂടെ പോലീസും നാട്ടുകാരും ചേര്‍ന്നു വഴിയിലുടനീളമുള്ള ഗതാഗത തടസങ്ങള്‍ ഒഴിവാക്കിയാണു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കാസര്‍ഗോഡ് വിദ്യാനഗര്‍ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദന്പതികളുടെ പെണ്‍കുഞ്ഞിനാണ് ഈവിധം ചികിത്സ ലഭ്യമാക്കിയത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെ മംഗലാപുരത്തുനിന്നു കുഞ്ഞുമായി പുറപ്പെട്ട ആംബുലന്‍സ് വൈകുന്നേരം നാലരയോടെ അമൃത ആശുപത്രിയിലെത്തി. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ പെട്രോളടിക്കാന്‍ 10 മിനിറ്റ് ചെലവഴിച്ചതൊഴിച്ചാല്‍ യാത്രയില്‍ സമയനഷ്ടമുണ്ടായിട്ടില്ല. വാഹനം കടന്നുപോകുന്ന വഴിയില്‍ ഗതാഗതതടസം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു ദൗത്യം ഏറ്റെടുത്ത ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ഥിച്ചിരുന്നു.