ഹരിവന്‍ഷ് നാരായണ്‍ സിംഗ്‌ രാജ്യസഭാ ഉപാധ്യക്ഷന്‍


രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവന്‍ഷ് നാരായണ്‍ സിംഗിനെ തെരഞ്ഞെടുത്തു. 122 വോട്ടിനാണ് ഹരിവന്‍ഷ് വിജയിച്ചത്. 125 വോട്ടാണ് ഹരിവന്‍ഷിന് യഥാര്‍ഥത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് സ്ലിപ്പുകള്‍ കൂടി എണ്ണിയതിനുശേഷം വെങ്കയ്യ നായിഡു അറിയിച്ചു. ഇലക്ട്രോണിക് സ്‌ക്രീനില്‍ 122 വോട്ടാണ് തെളിഞ്ഞിരുന്നത്. പ്രതിപക്ഷത്തിന്റെ ഡികെ ഹരിപ്രസാദിന് 98 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്നുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്നു ഡികെ ഹരിപ്രസാദ്.


ടിആര്‍എസ്, ബിജു ജനതാദള്‍ എന്നിവര്‍ എന്‍ഡിഎക്ക് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ചതിനാല്‍ വെഎസ്ആര്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. മുന്‍ മാധ്യമപ്രവര്‍ത്തകനായ ഹരിവന്‍ഷ് ജനതാദള്‍ യുണൈറ്റഡിന്റെ ടിക്കറ്റിലാണ് രാജ്യസഭയിലെത്തിയത്.


ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായ സന്ദര്‍ശഭത്തില്‍ കുറച്ചുകാലം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്നു. 2014 ലാണ് ഹരിവന്‍ഷ് രാജ്യസഭയിലെത്തിയത്. 2020 വരെ അദ്ദേഹത്തിന്‌ ഉപാധ്യക്ഷനായി തുടരാം.



Sharing is Caring