സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി: ടി.പി. ദാസന്‍ ഒന്നാം പ്രതി


സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍ന്റും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തു.


സ്‌പോര്‍ട്‌സ് ലോട്ടറി നടത്തി സമാഹരിച്ച വന്‍തുകയില്‍ നിന്ന് ഒരുരൂപ പോലും കായിക വികസനത്തിന് ഉപയോഗിച്ചിട്ടില്ലെന്നതുള്‍പ്പെടെ ഗൗരവമായ കണ്ടെത്തലുകളാണ് വിജിലന്‍സിന്റെ ത്വരിതാന്വേഷണത്തില്‍ തെളിഞ്ഞത്. ദാസനെ കൂടാതെ അന്നത്തെ കൗണ്‍സില്‍ സെക്രട്ടറി ടെഗ്ഗി ഐഎഫ്എസിനെയും വിജിലന്‍സ് രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. എഫ്‌ഐആര്‍ തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.


സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പില്‍ വന്‍ അഴിമതിയുണ്ടായെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സിന് കൃത്യമായ തെളിവുകള്‍ ലഭിച്ചു. ഇതോടെ സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ അഴിമതി നടന്നെന്ന് ആഡിറ്റ് റിപ്പോര്‍ട്ട് ശരിയാണെന്നും തെളിഞ്ഞു. കായികമേഖല വികസിപ്പിക്കാനുള്ള തുക കണ്ടെത്തുന്നതിനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് ലോട്ടറി കൊണ്ടുവന്നത്.

എന്നാല്‍ ലോട്ടറിയിലൂടെ സമാഹരിച്ച ഒരുരൂപ പോലും കായിക വികസനത്തിന് കൗണ്‍സില്‍ ചെലവഴിച്ചില്ല. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ലോട്ടറിയിലൂടെ നടന്നതെങ്കിലും കൃതമായ കണക്കുകളോ രേഖകളോ സൂക്ഷിച്ചില്ല. ഇത് കൗണ്‍സില്‍ നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ ഉണ്ട്. വിശദമായ തുടരന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജ് എ. ബദറുദ്ദീന്‍ പരിഗണിക്കും.

എന്നാല്‍ വിജിലന്‍സ് കണ്ടെത്തല്‍ തെറ്റാണെന്ന് ടി.പി. ദാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോട്ടറി വിറ്റുകിട്ടിയ മുഴുവന്‍ പണവും സര്‍ക്കാരിലേക്ക് അടച്ചു. ഇതിന്റെ കണക്കുകളും കൗണ്‍സിലിന്റെ കൈവശമുണ്ട്. ലോട്ടറി വകുപ്പിലും ഈ കണക്ക് സൂക്ഷിച്ചിട്ടുണ്ട്. ഏതിനാണ് കണക്കില്ലാത്തതെന്ന് വിജിലന്‍സ് പറയണം ? സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഈ ലോട്ടറി നടത്തിപ്പിന്റെ ഏജന്‍സി മാത്രമായിരുന്നു. ജില്ലാ കൗണ്‍സിലുകളും സ്‌പോര്‍ട്‌സ് അസോസിയേഷനുകളും വഴി വിദേശത്തേക്കുള്‍പ്പെടെ ലോട്ടറി വിറ്റഴിച്ചു. ആ വകയില്‍ പണം ഇങ്ങോട്ടാണ് കിട്ടാനുള്ളത്. അത് ഈടാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും ദാസന്‍ പറഞ്ഞു.



Sharing is Caring