ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്‍ട്രേറ്റാണ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ സ്വര്‍ണകടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ 3 ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പട്ട് ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടിതിയില്‍ അപേക്ഷ സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.
അതിനിടെ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിദഗ്ധ സംഘം എത്തിയേക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് വിദഗ്ധരെ കൊണ്ടുവരാന് ഇഡി ശ്രമിക്കുന്നത്. ചോദ്യം ചെയ്യലിനോട് മുഖം തിരിച്ചാല്‍ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ഇ.ഡി ആലോചിക്കുന്നുണ്ട്.
അറസ്റ്റിലായത് മുതല്‍ ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ ചോദ്യം ചെയ്യലിനോട് ഇപ്പോള്‍ ഒരു തരത്തിലും ശിവശങ്കർ സഹകരിക്കുന്നില്ല. ഭക്ഷണം പോലും കഴിക്കാന്‍ തയ്യാറാകാതെ അന്വേഷണ സംഘത്തെ കൂടുതല്‍ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.
ഇതേതുടർന്ന് ചില ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചതോടെ വൈദ്യചികിത്സ നല്‍കി. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് വിദഗ്ധരുടെ സേവനം തേടാന്‍ ഇ.ഡി ആലോചിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും വിദഗ്ധരെ കൊണ്ടുവരാനാണ് നീക്കം.
ശാസ്ത്രീയമായ രീതികളിലൂടെ ഉത്തരങ്ങള്‍ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകളെ കുറിച്ചുളള ചോദ്യങ്ങള്‍ക്കാണ് ഇപ്പോഴും ശിവശങ്കർ മൌനം തുടരുന്നത്. കേസിലെ പ്രധാനപ്പെട്ട തെളിവായതിനാല്‍ ഉത്തരം നല്‍കാന്‍ ശിവശങ്കർ മടിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദനയാണ്.
അതുകൊണ്ട് തന്നെ സ്വത്ത് മരവിപ്പിക്കലടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് ഇഡിയുടെ നീക്കം. ബിനാമി ഇടപാടുകളിലൂടെ ലഭിച്ചെന്ന് സംശയിക്കുന്ന സ്വത്തുക്കളെല്ലാം മരവിപ്പിച്ചേക്കും. ഇതിനായി നിയമോപദേശവും തേടിയതായണ് വിവരം.