സ്വന്തം രാജ്യം സ്ഥാപിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി


വാഷിംഗ്ടണ്‍ ഡിസി: സ്വന്തം രാജ്യം സ്ഥാപിച്ചു സമാധാനപരമായി ജീവിക്കാന്‍ ഇസ്രേലികള്‍ക്ക് അവകാശമുണ്ടെന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.പലസ്തീന്‍കാര്‍ക്കും ഇസ്രേലികള്‍ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്ന് യുഎസിലെ ദി അറ്റ്‌ലാന്റിക് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണു രാജകുമാരന്‍ വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി സമാധാന കരാര്‍ ഉണ്ടാക്കണം.


യഹുദ ജനതയ്ക്ക് അവരുടെ പൂര്‍വികരുടെ ഭൂമിയുടെ ഒരു ഭാഗത്ത് സ്വന്തം രാജ്യം സ്ഥാപിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്നുണ്ടോ എന്ന് അറ്റ്ലാന്റിക് എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി ഗോള്‍ഡ്ബര്‍ഗ് ചോദിച്ചപ്പോഴാണു സല്‍മാന്‍ രാജകുമാരന്‍ നിലപാടു വ്യക്തമാക്കിയത്.


പലസ്തീന്‍കാരുടെ കാര്യത്തിലും ജറുസലമിലെ അല്‍അക്‌സാ മോസ്‌കിന്റെ കാര്യത്തിലും സൗദിക്ക് ഉത്കണ്ഠയുണ്ട്. ഇതേസമയം തന്നെ മറ്റു ജനതകളോട് എതിര്‍പ്പില്ലതാനും. അറ്റ്ലാന്റിക് ഇന്റര്‍വ്യൂവില്‍ ഇറാനെതിരേ സല്‍മാന്‍ രാജകുമാരന്‍ ആഞ്ഞടിച്ചു.

പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമേനിയെ ഹിറ്റ്ലറോടാണു സല്‍മാന്‍ താരതമ്യപ്പെടുത്തിയത്. ഹിറ്റ്ലര്‍ യൂറോപ്പിനെ കീഴടക്കാനാണു ശ്രമിച്ചത്. പരമോന്നത നേതാവ് ലോകം മുഴുവന്‍ കീഴടക്കാന്‍ ശ്രമിക്കുകയാണെന്നു സല്‍മാന്‍ ആരോപിച്ചു.



Sharing is Caring