സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; 9000 ബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കി


തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് നഷ്ടത്തിലായ സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു. നഷ്ടത്തിലായ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുകയാണ്. ഇതിനിടെ സര്‍വീസ് നിര്‍ത്താന്‍ അനുമതി തേടി ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളില്‍ നിരത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കോവിഡ് പ്രതിസന്ധി കഴിയുന്നത് വരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊളിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെ റോഡ് നികുതി ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ബസ് സര്‍വീസ് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ബസുടമകള്‍ ആവശ്യപ്പെടുന്നത്.


എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക പ്രായോഗികമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സമയം നീട്ടി നല്‍കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. യാത്രക്കാരുടെ ചെലവും ഇന്ധന ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും ബസുടമകള്‍ പറയുന്നു.

അതേസമയം നാളെ മുതല്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാനുള്ള ചില സ്വകാര്യ ബസുടമകളുടെ തീരുമാനത്തില്‍ സഹകരിക്കില്ലെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നികുതി ഇളവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.ബി.ടി.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.



Sharing is Caring