മദ്യം കിട്ടിയില്ല, പകരം സാനിറ്റൈസര്‍ കുടിച്ചു; ആന്ധ്രയില്‍ മരിച്ചത് ഒമ്ബത് പേര്‍


ഹൈദരാബാദ്: മദ്യം കിട്ടാതായതോടെ ലഹരിക്കായി സാനിറ്റൈസര്‍ കുടിച്ച്‌ ഒമ്ബത് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശ് പ്രകാശം ജില്ലയിലെ കുറിച്ചെദുവിലാണ് സംഭവം. ബുധനാഴ്ച രാത്രി ഒരാള്‍ മരിച്ചു. വ്യാഴാഴ്ച രണ്ടു പേരും വെള്ളിയാഴ്ച ആറു പേരുമാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.


എ.ശ്രീനു (25), തിരുപ്പതയ്യ (37), റമീറെഡ്ഡി (60), കദീം രാമണ്ണ (29), രാമണ്ണ (65), രാജിറെഡ്ഡി (65), ബാബു (40), ചാള്‍സ് (45), അഗസ്റ്റിന്‍ (47) എന്നിവരാണ് മരിച്ചത്. ലോക്ഡൗണി െതുടര്‍ന്ന് പ്രദേശത്തെ മദ്യശാലകള്‍ മുഴുവന്‍ പത്തുദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു. മദ്യം കിട്ടാന്‍ മാര്‍ഗമില്ലാതെ വന്നതോടെ ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു.
മരിച്ചവരില്‍ രണ്ടു പേര്‍ സമീപത്തെ ക്ഷേത്രത്തില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നവരാണ്. വ്യാഴാഴ്ച രാത്രി വയറ്റില്‍ പൊള്ളല്‍ അനുഭപ്പെടുന്നതായി ഇവര്‍ പറഞ്ഞിരുന്നു. ഒരാള്‍ സ്ഥലത്തുവച്ചും രണ്ടാമന്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.


വ്യാജമദ്യം സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ച 28 കാരന്‍ വീട്ടില്‍ അബോധാവസ്ഥയിലായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മറ്റ് ആറു പേരെ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ എസ്.പി സിദ്ധാര്‍ത്ഥ് കൗശാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ ഷോപ്പുകളില്‍ വില്‍ക്കുന്ന സാനിറ്റൈസറുകള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതായും എസ്.പി അറിയിച്ചു. സാനിറ്റൈസര്‍ തനിച്ചാണോ മറ്റെന്തെങ്കിലുമായി കലര്‍ത്തിയാണോ കഴിച്ചതെന്ന് പരിശോധിക്കുന്നുണ്ട്.



Sharing is Caring