സ്‌കൂളുകളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് എം എ ബേബി


സ്‌കൂളുകളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് എം എ ബേബി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുതെന്നും അഭിപ്രായം പറയാമെന്നും എം എ ബേബി പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യമല്ല. സൂംബ പോപ്പുലര്‍ ആണ്.


180ലധികം രാജ്യങ്ങളില്‍ ഇത് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ശാരീരികമായും മാനസികമായും കരുത്തരായി കുട്ടികള്‍ വളരുന്നതിന് ഇത്തരം കായിക പരിശീലനം ആവശ്യമാണെന്നും എം എ ബേബി പറഞ്ഞു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകി മനസ്സിലാക്കി വളരണം. അതിലൂടെ കുറ്റകൃത്യങ്ങള്‍ ഒഴിവാകും.


സംസ്‌കാര സമ്പന്നമായ ആധുനിക സമൂഹമായി കുട്ടികള്‍ വളരണം. സൂംബ തെറ്റാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. മതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആജ്ഞാപിക്കരുത്. അഭിപ്രായം പറയാം. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്നും മാറി നില്‍ക്കണം. മതവിദ്യാഭ്യാസം നടത്താം.

അത് പ്രത്യേകം നടത്തണമെന്നും എം എ ബേബി നിലപാട് വ്യക്തമാക്കി. അല്‍പ്പവസ്ത്രം ധരിച്ചിട്ടാണ് സൂംബ പരിശീലനം എന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.



Sharing is Caring