സി ബി ഐ ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി


പെരിന്തല്‍മണ്ണ: സിബിഐ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മൊബൈലില്‍ വിളിച്ച് എടിഎം നമ്പര്‍ ഒപ്പിച്ചെടുത്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയതായി പരാതി. കടന്നമണ്ണ സ്വദേശിയാണ് ഇതു സംബന്ധിച്ച് മങ്കട പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ മങ്കട ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടുള്ള വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് പേരും അക്കൗണ്ട് നമ്പറും പറഞ്ഞ് ഉറപ്പുവരുത്തി സിബിഐ ആണെന്നു പറഞ്ഞ് എടിഎം കാര്‍ഡ് നമ്പര്‍ ചോദിച്ചറിയുകയായിരുന്നു.


എടിഎം കാര്‍ഡിലെ അവസാനത്തെ നാലക്ക നമ്പര്‍ പറഞ്ഞു കൊടുത്താണ് ബാക്കി നമ്പര്‍ കൂടി തരപ്പെടുത്തിയത്. നികുതിയടക്കാറുണ്ടോ എന്നും പാന്‍ കാര്‍ഡ് എടുത്തിട്ടുണ്ടോ എന്നും ചോദിച്ചു.അല്‍പ സമയം കഴിഞ്ഞ് അക്കൗണ്ടില്‍ നിന്നും രണ്ട് തവണയായി അയ്യായിരം രൂപയും, പിന്നീട് രണ്ടായിരം രൂപയുമടക്കം 12000 രൂപയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയതായി മൊബൈയിലില്‍ മെസേജ് വന്നപ്പോഴാണ് പണം നഷ്ടപെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ബാങ്കുമായി ബന്ധപെട്ട് പരാതി നല്‍കി.


മങ്കട പോലീസിലും പരാതി നല്‍കി. സമാന സംഭവത്തില്‍ മങ്കട കൂട്ടില്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 4300.00 രൂപ നഷ്ടപെട്ടതായും പരാതിയുണ്ട്. കറന്‍സി നിരോധനത്തിന് ശേഷം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചവരെ കുറിച്ച് സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇത്തരം തട്ടിപ്പുകളും അരങ്ങേറുന്നത്.

മുമ്പ് ഇത്തരം എ.ടി.എം.തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ഒരു കാരണവശാലും ഫോണ്‍ വിളിയിലൂടെ വിവരങ്ങള്‍ നല്‍കരുതെന്ന് ഉപഭോക്താക്കളെ ബാങ്ക് അധികൃതരും, നിയമപാലകരും ബോധവത്കരിച്ചിരുന്നതാണ്. മങ്കടയില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കും. മുമ്പും മങ്കടയില്‍ ഇത്തരം തട്ടിപ്പുകള്‍ നടന്നതായി പരാതിയുണ്ടായിരുന്നു.



Sharing is Caring