ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ഇന്നാരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം ഇത്തവണ പാർട്ടിയിലും കൊണ്ടുവരാനാണ് സി.പി.എം തീരുമാനം. പ്രായപരിധിയുടെ പേരിൽ ദേശീയതലത്തിലും സംസ്ഥാനത്തും ഒരുപിടി പ്രധാനികൾ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കും.
ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ഒരുതവണ കൂടി തുടരാനാണ് സാധ്യത. ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ആരെങ്കിലും ആ സ്ഥാനത്തേക്ക് വന്നേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാനാണ് സി.പി.എം തീരുമാനം.
വിഭാഗീയത കുറഞ്ഞതോടെ കാര്യമായ സംഘടനാ പ്രശ്നങ്ങള്‍ കേരളത്തിലില്ല. മുന്നണിയും ശക്തം. പാർട്ടിയിലും സർക്കാരിലും ഒരു പോലെ ശക്തനായ പിണറായി വിജയനാണ് ഇന്ന് കേരളത്തിൽ സി.പി.എമ്മിന്റെ അവസാന വാക്ക്. മകനെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ അവധിയിൽ പോയ കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഈ സമ്മേളന കാലയളവിൽ ഉണ്ടാകും.