മട്ടാഞ്ചേരി: സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടയില്‍ പ്രധാന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. രണ്ടാഴ്ച മുമ്പുവരെ ബാഗിന് 350 രൂപയായിരുന്നു പ്രധാന കമ്പനികളുടെ സിമന്റിന് വില. 360-370 രൂപ വിലയുണ്ടായിരുന്ന സിമെന്റിന് ഇപ്പോള്‍ 400 രൂപയാണ് വില. കേരളത്തില്‍ ഒരുമാസം എട്ടുലക്ഷം ടണ്‍ സിമെന്റ് വില്‍ക്കുന്നുണ്ട്. 80 കോടി രൂപയാണ് പുതിയ വിലപ്രകാരം കേരളത്തില്‍നിന്ന് കമ്പനികള്‍ ഊറ്റിയെടുക്കുന്നത്.
കേരളത്തിലെ സിമെന്റ് ഉപയോഗത്തിന്റെ 20 ശതമാനത്തോളം സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നതെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനങ്ങിയിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്സിന്റെ ചാക്കിന് 350 രൂപയാണ് വില. എന്നാല്‍ മലബാറിന്റെ ഈ മേഖലയിലുള്ള സംഭാവന അഞ്ചുശതമാനം മാത്രമാണ്, അതായത് 40,000 ടണ്‍. ഇതാണ് സിമെന്റ് കമ്പനികളുടെ കൊള്ളയ്ക്ക് വളമാകുന്നതും.
സിമെന്റ് വില നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശം കമ്പനികള്‍ പാലിക്കാത്തപക്ഷം സര്‍ക്കാരിന് ‘കോമ്പി
റ്റേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ’യില്‍ പരാതിപ്പെടാം. ധനമന്ത്രി നേരത്തേ ഇങ്ങനെയൊരു ഭീഷണി മുഴക്കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ചില കമ്പനികള്‍ നേരിട്ട് ഇന്‍വോയ്സില്‍ത്തന്നെ വിലകൂട്ടിയപ്പോള്‍ മറ്റുചിലര്‍ വ്യാപാരികള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചാണ് വിലവര്‍ധനയ്ക്ക് സാഹചര്യമൊരുക്കിയതെന്ന് സിമെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി പറയുന്നു.
15-ഓളം കമ്പനികളുടെ സിമെന്റാണ് കേരളത്തില്‍ വില്‍ക്കുന്നത്. അപ്രതീക്ഷിതമായ വിലവര്‍ധന നിര്‍മ്മാണ മേഖലയെ വെട്ടിലാക്കിയിട്ടുണ്ട്. പലര്‍ക്കും എസ്റ്റിമേറ്റ് സംഖ്യയില്‍ കോടികള്‍ നഷ്ടമായി. കുറഞ്ഞ ചെലവില്‍ വീടുണ്ടാക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്