സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ മാർക്കുകൾ കൂടി അടിസ്ഥാനമാക്കണമെന്ന നിർദേശം അംഗീകരിക്കാൻ തയാറെടുത്ത് സിബിഎസ്ഇ. ഈ രീതി സ്വീകരിക്കുന്നത് ഉചിതമെന്ന വിദ്യഭ്യാസ വിദഗ്ദരുടെ അഭിപ്രായം കണക്കിലെടുത്താണ് സിബിഎസ്ഇയുടെ നടപടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് മൂല്യനിർണയ മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കാനാണ് ഇപ്പോൾ സിബിഎസ്ഇയുടെ ശ്രമം. അങ്ങനെയെങ്കിൽ ഫലപ്രഖ്യാപനം ജൂലൈയിൽ നടക്കും. മൂല്യനിർണയ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് തൃപാഠി പറഞ്ഞു. ആശങ്ക വേണ്ടെന്നും സമാധാനത്തോടെ ഇരിക്കണമെന്നും വിദ്യാർത്ഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
മൂല്യനിർണയത്തിന് രണ്ട് ഓപ്ഷനുകളാണ് സിബിഎസ്ഇ പ്രധാനമായും പരിഗണിക്കുന്നത്. 10, 11 ക്ലാസുകളിലെ മാർക്കുകളും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്കുകളും പരിഗണിക്കുക എന്നതാണ് ആദ്യത്തേത്. പത്താം ക്ലാസിലെ മാർക്കും ഇന്റേണൽ മാർക്കും മാനദണ്ഡമാക്കുക എന്നതാണ് രണ്ടാമത്തേത്. മൂല്യനിർണയ രീതിയിൽ പരാതിയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരവും നൽകും. ഇതിൽ ആദ്യനിർദേശമാണ് ഉചിതവും പ്രായോഗികവുമെന്ന് വിദ്യാഭ്യാസ വിദഗ്ദർ സിബിഎസ്ഇയോട് നിർദേശം നൽകിയിരുന്നു.