സിപിഐഎമ്മില്‍ വീണ്ടും പീഡന പരാതി: കര്‍ണാടക സെക്രട്ടറി പുറത്ത്


ന്യൂഡല്‍ഹി: പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം കര്‍ണാടക സെക്രട്ടറി സ്ഥാനത്തു നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ജി.വി ശ്രീരാമ റെഡ്ഡിയെ പുറത്താക്കി. കാരാട്ട്, യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരവേയാണ് പുതിയ നടപടി.


യച്ചൂരി പക്ഷത്തെ പിന്തുണയ്ക്കുന്ന യു.ബസവരാജാണ് പുതിയ സംസ്ഥാന സെക്രട്ടറി. ഇതേ പക്ഷത്തുള്ള റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് നടപടി തീരുമാനിച്ചത്. പാര്‍ട്ടി അംഗമായ സ്ത്രീയാണ് പരാതിക്കാരി. റെഡ്ഡിയും പങ്കെടുത്ത യോഗത്തില്‍ ചിലര്‍ നടപടിയെ എതിര്‍ത്തു. ചിലര്‍ വിട്ടുനിന്നു. ഇതേ യോഗമാണ് പി.കെ ശശി എംഎല്‍എയെ 6 മാസത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി ശരി വച്ചത്.


തീരുമാനം കഴിഞ്ഞ ദിവസം കര്‍ണാടക സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും നടപടിയോട് വിയോജിച്ചു. മേല്‍ഘടകത്തിന്റെ തീരുമാനം എന്നതിനാല്‍ മാത്രം അംഗീകരിക്കുന്നു എന്നായിരുന്നു ഇവരുടെ നിലപാട്.

സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എഎസ് രാമചന്ദ്രന്‍ പിള്ള, എം.എ ബേബി തുടങ്ങിയവര്‍ കേന്ദ്രത്തില്‍ നിന്നും പങ്കെടുത്തു. കാരാട്ട് പക്ഷത്തിന്റെ പക തീര്‍ക്കല്‍ മാത്രമാണ് നടപടിയെന്നാണ് യച്ചൂരി പക്ഷത്തിന്റെ ആരോപണം.



Sharing is Caring