‘സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു’; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്, കുരുക്ക് മുറുകി


ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെയും നടിയുടേയും പേരുകളുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.


കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തി തെളിവു ശേഖരിച്ചത്. 2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. കേസില്‍ യുവനടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.


സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

016-ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചര്‍ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.



Sharing is Caring