സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍


സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രിയ എന്ന അജ്ഞലിയെ ആണ് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഏഴോളം പേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. പ്രധാനികളില്‍ ഒരാളെക്കൂടി പിടികിട്ടാനുണ്ട്.


തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. വന്‍കിട വ്യവസായികളില്‍ നിന്ന് നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇവര്‍ ലക്ഷങ്ങള്‍ തട്ടിയതായി പൊലീസ് പറഞ്ഞു. കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആള്‍ക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊല്ലത്തു വച്ച് പരിചയപ്പെട്ട മായ എന്ന സ്ത്രീ കുമാരപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദീപയും ഷീബയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ മൂന്നുപേര്‍ ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കുകയും നഗ്നരായ സ്ത്രീകള്‍ക്കൊപ്പമിരുത്തി ഫോട്ടോയെടുക്കുകയും ചെയ്തു.


ഈ ചിത്രം ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ 10,000 രൂപയും മൊബൈല്‍ ഫോണും വാങ്ങിയ ശേഷം നാലുലക്ഷം രൂപ തന്നാല്‍ മോചിപ്പിക്കാമെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്. ഓഫീസില്‍ എത്തിയാല്‍ ബാക്കി രൂപ തരാമെന്നറിയിച്ച് അനു, സാനു എന്നിവരെ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. ഇരുവരെയും സന്ദര്‍ശകമുറിയില്‍ ഇരുത്തിയ ശേഷം സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുമാരപുരത്തെ വീട്ടിലെത്തിയ പൊലീസ് നാലുപേരെ പിടികൂടുകയായിരുന്നു.



Sharing is Caring