സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കൊവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരേയും, കാറ്റഗറി സി-യിൽ 25 ശതമാനം ഉദ്യോഗസ്ഥരേയും, മാത്രമേ അനുവദിക്കൂ. എ,ബി വിഭാഗത്തിൽ ബാക്കിവരുന്ന 50 ശതമാനം പേരും, സിയിൽ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഇവർക്ക് അതിനുള്ള ചുമതല നൽകാൻ ജില്ലാ കളക്ടർമാർ മുൻകൈ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാറ്റഗറി ഡി-യിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനവും നടപ്പിലാക്കും.