തിരുവനന്തപുരം:കോവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അവശ്യവസ്തുക്കളുടെ കടകൾ, വ്യവസായസ്ഥാപനങ്ങൾ, അസംസ്കൃതവസ്തുക്കളുംമറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കുമാത്രമേ ജൂൺ അഞ്ചുമുതൽ ഒമ്പതുവരെ പ്രവർത്തനാനുമതിയുണ്ടാവൂ.
സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ പത്തിനേ പ്രവർത്തനം തുടങ്ങൂ.
സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. പുറത്തുനിന്ന് വരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വേണം.
നിലവിൽ പാസ് അനുവദിച്ചവരിൽ ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനങ്ങൾപോലുള്ള ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. അനാവശ്യയാത്ര നടത്തുന്നവർക്കെതിരേയും യാത്രാ പാസുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സർക്കാർ അനുവദിച്ച അവശ്യസർവീസ് വിഭാഗങ്ങളിലുള്ളവർ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്രചെയ്യണം.