ശ്രീജിത്തിന്റെ മരണകാരണം ആന്തരീകാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതം ; സംഘര്‍ഷത്തില്‍ ഏറ്റ മര്‍ദ്ദനമെന്ന് പോലീസ്


എറണാകുളം: വാരാപ്പുഴയില്‍ കസ്റ്റഡിയില്‍ ഇരുന്ന പ്രതി ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മരണകാരണം ആന്തരീകാവയവയങ്ങള്‍ക്ക് ഏറ്റ ക്ഷതമാകാമെന്ന് ആശുപത്രി അധികൃതരുടെ നിഗമനം. കടുത്ത വയറുവേദനയെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലാക്കിയ ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.


വെള്ളിയാഴ്ച രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന ശ്രീജിത്തിനെ കാണാന്‍ തിങ്കളാഴ്ച മനുഷ്യാവകാശ കമ്മീഷന്‍ അംഗം എത്തിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നാട്ടുകാരുമായുള്ള സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റതായി ശ്രീജിത്ത് താലൂക്കാശുപത്രിയില്‍ വെച്ച്‌ പറഞ്ഞിരുന്നു. കോടതിയിലേക്ക് കൊണ്ടുപോകും മുമ്ബ് വയറ്റില്‍ വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.


കഴിഞ്ഞയാഴ്ചയാണ് ശ്രീജിത്ത് ഉള്‍പ്പെടെ പത്തു പേരുടെ അറസ്റ്റിലേക്ക് നയിക്കപ്പെട്ട രണ്ടു വിഭാഗങ്ങള്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷം വരാപ്പുഴ ദേവസ്വം പാടത്ത് നടന്നത്. അക്രമികള്‍ വീടാക്രമിച്ചതിന്റെ ഭീതിയില്‍ വാസുദേവന്‍ എന്ന 56 കാരന്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി. മത്സ്യത്തൊഴിലാളി യായ വാസുദേവന്‍ വെള്ളിയാഴ്ച ഒരു മണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇയാളുടെ മകനെ കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കകയും ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് വാസുദേവന്റെ സഹോദരന്‍ ദിവാകരനും സമീപ വാസിയായ സുമേഷും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വാസുദേവനും മകനും ദിവാകരനൊപ്പം സുമേഷിന്റെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച്‌ ചോദിക്കുകയും വീണ്ടും അടിപിയുണ്ടാകുകയും ആയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ സുമേഷ് തന്റെ കൂട്ടുകാരോട് വിവരം പറയുകയും ഉച്ചയോടെ സുമേഷും സംഘവും വാസുദേവന്റെ വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു വാസുദേവന്റെ മകന്‍ വിനീഷിന്റെ കൈയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തത്.

വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ത്തെന്നും വീട്ടിലുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതായിട്ടാണ് പോലീസ് പറയുന്നത്. അക്രമത്തിന് ശേഷം ഭീഷണി മുഴക്കിയ സംഘം സ്ഥലം വിട്ടുപോയതിന് പിന്നാലെ വാസുദേവന്റെ ഭാര്യ സീതയും മകന്‍ വിനീഷും വരാപ്പുഴ പോലീസില്‍ പരാതി നല്‍കാന്‍ പോയ സമയത്തായിരുന്നു വാസുദേവന്‍ വീടിനുള്ളിലെ മുറിയില്‍ തൂങ്ങിയത്. വീട്ടിലുണ്ടായിരുന്ന മകള്‍ വിനീത ഇത് കണ്ട് പരിസരവാസികളെ വിളിച്ചു കൂട്ടി വാസുദേവനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പത്തുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.



Sharing is Caring