ശാസ്താംകോട്ട തടാകതീരത്ത് വന്‍തീപിടുത്തം: നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു


ശാസ്താംകോട്ട തടാകതീരത്ത് ഉണ്ടായ വന്‍തീപിടുത്തത്തില്‍ നൂറോളംവാഹനങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയ്ക്കായിരുന്നു സംഭവം. തടാകതീരത്ത് ചെറിയതോതിലുണ്ടായ തീപിടുത്തമാണ് അരമണിക്കൂറിന് ശേഷം വന്‍തോതില്‍ ആളുകയും കോടതിയുടേയും പൊലിസ് സ്‌റ്റേഷന്റേയും, സിവില്‍സ്‌റ്റേഷന്റേയും ഭാഗത്തേക്ക് പടര്‍ന്ന്് പിടിക്കുകയും ചെയ്തത്.


പൊലിസ് സ്റ്റേഷന്‍ പരിസരത്ത് തൊണ്ടിമുതലായി പിടിച്ചിട്ടിരിക്കുകയായിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. രണ്ട് ടിപ്പര്‍ലോറി, 30 ഓളം ഓട്ടോറിക്ഷകള്‍, 12 മിനിലോറികള്‍, 60 ഓളം ബൈക്കുകള്‍ എന്നിവയാണ് കത്തിനശിച്ചതില്‍ പെടുന്നത്.


ശാസ്താംകോട്ടയിലെ ഫയര്‍ഫോഴ്‌സിന്റെ രണ്ട് എന്‍ജിനുകള്‍ കൂടാതെ കുണ്ടറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീപിടുത്തും നിയന്ത്രിക്കാനായത്.

ശാസ്താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്താന്‍ നിമിഷങ്ങള്‍ താമസിച്ചിരുന്നെങ്കില്‍ ശാസ്താംകോട്ട പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പടെ അഗ്‌നിക്കിരയായേനേ. വാഹനങ്ങളില്‍ പൊട്ടിത്തെറിക്കാതെ കത്തിയമര്‍ന്നതും വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായി.

കഴിഞ്ഞ രണ്ടുദിവസമായി തടാകതീരത്ത് അഗ്‌നിബാധയുണ്ടെങ്കിലും വേണ്ടരീതിയില്‍ സുരക്ഷയൊരുക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം, ശാസ്താംകോട്ട കോടതി, മിനിസിവില്‍സ്‌റ്റേഷന്‍ പൊലിസ് സ്‌റ്റേഷന്‍, പിഡബ്ല്യൂഡി റസ്റ്റ്ഹൗസ്, ദേവസ്വംബോര്‍ഡ് കോളജ്, സ്‌കൂള്‍ എന്നിവ തടാകതീരത്തോടുചേര്‍ന്ന് സ്ഥിതിചെയ്യുന്നുണ്ടെന്നിരിക്കെ രണ്ടുദിവസമായി തുടരുന്ന അഗ്‌നിബാധയ്ക്ക് വേണ്ട പരിഗണന നല്‍കുന്നതില്‍ അധികൃതരുടെ ഭാഗത്ത് വന്‍വീഴ്ചസംഭവിച്ചതായി ആരോപണമുണ്ട്.



Sharing is Caring