ശശികല എന്ന ശശികല നടരാജന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് സൂചന


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി വി.കെ. ശശികല എന്ന ശശികല നടരാജന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


എഐഎഡിഎംകെ വക്താവ് സി. ആര്‍. സരസ്വതി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ചിന്നമ്മ എന്ന ശശികലയെ ഇന്ന് ചേരുന്ന എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നുമാണ് സൂചന. ശശികല സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പനീര്‍ശെല്‍വം തുടരും.


ഇതിനിടെ ജയലളിതയുടെ വിശ്വസ്തരായിരുന്ന ഷീല ബാലകൃഷ്ണന്‍ ഉള്‍പ്പടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ആ സ്ഥാനത്തു നിന്നും മാറ്റി. കെ. എന്‍. വെങ്കട്ടരമണന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി രാമലിംഗം എംജിആര്‍ യൂത്ത് വിങ് സെക്രട്ടറി വി. അലക്‌സാണ്ടര്‍ എന്നിവരെയാണ് നീക്കിത്. മലയാളിയും മുന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയും സംസ്ഥാന സര്‍ക്കാരിന്റെ ഉപദേഷ്ടകയുമായ ഷീല ബാലകൃഷ്ണനെ മാറ്റിയ മുഖ്യമന്ത്രി പനീര്‍ സെല്‍വത്തിന്റെ നടപടി പാര്‍ട്ടി പ്രവര്‍ത്തരെപ്പോലും അമ്പരപ്പിച്ചു.

അതേസമയം പാര്‍ട്ടി സ്ഥാനമാനങ്ങളില്‍ നിന്നും ജയലളിത മാറ്റി നിര്‍ത്തിയിരുന്ന മുന്‍ മന്ത്രി കെ.എ. ശെങ്കോട്ടിയന്‍, മുന്‍ മേയര്‍ സയ്ദയ് എസ്. ദുരൈസാമി എന്നിവരെ ഐഎഎഡിഎംകെ സംഘടനാ സെക്രട്ടറിമാരായും കഴിഞ്ഞ ദിവസം നിയമിച്ചിട്ടുണ്ട്. ശശികല അധികാരത്തിലെത്തിയാല്‍ ഭരണം സുഗമമാക്കുന്നതിനുവേണ്ടി അവരെ പിന്തുണയ്ക്കുന്നവരെ നിയമിക്കുകയായിരുന്നു.

ജെല്ലിക്കെട്ട് വിഷയം പനീര്‍ശെല്‍വം മികച്ച രീതിയിലാണ് കൈകാര്യം ചെ്തതെന്നും പ്രതിപക്ഷത്തിന്റെ വരെ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതായും വെളിവായിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ പനീര്‍ അധികാരം കൈപ്പിടിയില്‍ ഒതുക്കുമെന്ന ശശികലയുടെ ആശങ്കയാണ് പെട്ടെന്ന് അധികാരത്തിലേക്ക് വരാന്‍ കാരണമെന്നാണ് സൂചന.



Sharing is Caring