ഐ. ടി വകുപ്പിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയ കേസില്‍ അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം. വിജിലന്‍സിന് കൈമാറുന്നത് സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് നിയമോപദേശം തേടി.
ഐ ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബി.കോം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുകയും പണം തട്ടുകയും ചെയ്ത കേസാണ് വിജിലന്‍സിന് കൈമാറാന്‍ ആലോചിയ്ക്കുന്നത്. 2019 ൽ നിയമനം നേടിയ ശേഷം ആറുമാസം കൊണ്ട് 20 ലക്ഷം രൂപ സ്വപ്ന സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഒരു മാസം മൂന്ന് ലക്ഷം രൂപയായിരുന്നു ശമ്പളം.
ഐടി വകുപ്പ്, പ്രൈസ് വാട്ടർ കൂപ്പേഴ്സിനും തുടർന്ന് വിഷൻ ടെക്ക്നോളജീസിനുമായാണ് സ്വപ്നയുടെ ശമ്പളം കൈമാറിയിരുന്നത്. സ്വപ്നക്ക് ലഭിച്ച ഈ ശമ്പളത്തിൽ കമ്മീഷൻ ഇനത്തിൽ പോയ തുകയെത്ര എന്ന് കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായെന്ന വിലയിരുത്തലിലാണ് അന്വേഷണം വിജിലന്‍സിന് കൈമാറുന്നത് പരിഗണിക്കുന്നത്.
ഇതില്‍ വ്യക്തത വരുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് ഇത് സംബന്ധിച്ച് നിയമോപദേശം തേടി. നിലവില്‍ കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ കന്‍റോണ്‍മെന്‍റ് സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതിസ്ഥാനത്തുള്ള സ്വപ്ന സുരേഷ്, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, വിഷന്‍ ടെക്നോളജീസ് അധികൃതരെ ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.