ശബരിമല ദര്‍ശനം: പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്‍ജെന്‍ഡേഴ്‍സ്

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡേഴ്‍സിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. പൊലീസ് മോശമായി പെരുമാറിയെന്ന് സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. വേഷം മാറി പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചു. വേഷം മാറാന്‍ തയ്യാറായപ്പോള്‍ പോകാന്‍ അനുവാദം നല്‍കിയില്ല. സംരക്ഷണം നല്‍കാന്‍ ആവില്ലെന്ന് പൊലീസ് പറഞ്ഞതായും ട്രാന്‍സ്‍ജെന്‍ഡേഴ്‍സ് പറഞ്ഞു.

ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് സംരക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ സംഘം മടങ്ങുകയായിരുന്നു. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി.

ഇതേ തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്‍ജെന്‍ഡേഴ്‍സ് പറഞ്ഞു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *